ബെംഗളൂരു: പാചക വാതക പ്രതിസന്ധി തുടരുന്നതിനിടെ നഗരത്തിലെ എൽപിജി സിലിണ്ടറുകളുടെ അനധികൃത പൂഴ്ത്തിവയ്പ്പും വിപണനവും തടയാൻ കർശന നടപടി തുടങ്ങി ബെംഗളൂരു പോലീസ്. നഗരത്തിലെ അമ്പതോളം ഗോഡൗണുകളിലും ചരക്ക് വാഹനങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് മിന്നൽ പരിശോധന നടത്തി. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 50 ലധികം ഗോഡൗണുകളും നിരവധി ചരക്ക് വാഹനങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.
ആശുപത്രികൾ, ഹോസ്റ്റലുകൾ, റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് പാചകവാതക വിതരണത്തിൽ മുൻഗണന നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുകളും ഹെൽപ്‌ലൈനുകളും പ്രവർത്തനരഹിതമായത് നഗരവാസികളെ വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ലാഭം കൊയ്യാൻ ശ്രമിക്കുന്ന മാഫിയകളെ അടിച്ചമർത്താനാണ് പോലീസിന്റെ നീക്കം.
എൽപിജി സിലിണ്ടറുകളുടെ അനധികൃത പൂഴ്ത്തിവയ്പ്പും വിപണനവും തടയാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ പോലീസ് സൂപ്രണ്ടുമാർക്കും കമ്മീഷണർമാർക്കും ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലുമായ (ഡിജി & ഐജിപി) എം.എ. സലീം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിശോധനയിൽ ഇതുവരെ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും നിരീക്ഷണം കർശനമാക്കാൻ ഡിസിപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
SUMMARY: LPG crisis: Police raid in Bengaluru against illegal hoarding and marketing of cylinders















