ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും ‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സാരി സ്‌റ്റോർ ഉടമയുമായ നാഗലക്ഷ്മി(42)യാണ് ചെന്നൈയിലെ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. നാഗലക്ഷ്മിയെ കൊലപ്പെടുത്തിയ ഭർത്താവ് സുബ്രഹ്‌മണ്യനെ(52) വീട്ടിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. നങ്കനല്ലൂരിലെ വസതിയിലാണ് നാടിനെ നടുക്കിയ ദാമ്പത്യകലഹം കൊലപാതകത്തിൽ കലാശിച്ചത്.
‘ശ്രീ സായ് സിൽക്ക്‌സ്’ എന്ന സ്ഥാപനത്തിലൂടെയും ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും മൂന്ന് ലക്ഷത്തിലേറെ ആരാധകരുള്ള വ്യക്തിയാണ് നാഗലക്ഷ്മി. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് ദീർഘകാലമായി സുബ്രഹ്‌മണ്യനുമായി അകന്നു കഴിയുകയായിരുന്നു ഇവർ. മധുരയിൽ ബന്ധുവിനൊപ്പം താമസിച്ചിരുന്ന സുബ്രഹ്‌മണ്യൻ അടുത്തിടെയാണ് നങ്കനല്ലൂരിലെ വീട്ടിലെത്തിയത്. നാഗലക്ഷ്മിയുമായി വീണ്ടും ഒത്തുപോകാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.
View this post on Instagram
വീട്ടിൽ അതിക്രമിച്ചു കയറിയ സുബ്രഹ്‌മണ്യൻ നാഗലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ ദന്തൽ വിദ്യാർഥിയായ തന്റെ രണ്ടാമത്തെ മകന് ഫോണിൽ സന്ദേശം അയച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സന്ദേശം കണ്ട് മകൻ ഉടൻ തന്നെ വീട്ടിലെത്തിയെങ്കിലും ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകൻ റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയാണ്.
ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. കൊലപാതകത്തിന്‍റെ കാരണങ്ങളിലേക്ക് അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
SUMMARY: Marital dispute; Husband hangs himself after killing Instagram influencer with 3 lakh followers















