കുടക്: കുടകിലെ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആന ചരിഞ്ഞു. ഗുരുതര പരുക്കേറ്റ ‘മാര്‍ത്താണ്ഡ’ എന്ന ആനയാണ് ഇന്ന് ചരിഞ്ഞത്. ഇന്നലെയാണ് ആന ക്യാമ്പിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ മാര്‍ത്താണ്ഡയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാർത്താണ്ഡയെ ഇന്നലെയാണ് ‘കാഞ്ചൻ’ എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു. ചെന്നൈ സ്വദേശി തുളസി (33) ആണ് ആനയുടെ അടിയിൽ പെട്ട് മരിച്ചത്. കുളിപ്പിക്കുന്നതിനിടെയാണ് ആനകൾ കൊമ്പുകോർത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഏകദേശം 4,500 കിലോഗ്രാം ഭാരമുണ്ടായിരുന്ന മാർത്താണ്ഡനെ 2023-ൽ ഹാസൻ ജില്ലയിലെ ആലൂരിൽ നിന്നാണ് പിടികൂടിയത്. ഈ ആനയുടെ വേർപാടിൽ വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെയും അനുശോചനം രേഖപ്പെടുത്തി.
SUMMARY: ‘Marthanda’ was injured in an elephant encounter at Dubare camp in Kodagu















