ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത് നിർബന്ധമല്ലെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (BESCOM) വ്യക്തമാക്കി. സർവേയ്ക്കിടെ ജാതിവിവരം ശേഖരിക്കുന്നുവെന്ന വിവാദം ഉയർന്ന സാഹചര്യത്തിലാണ് ബെസ്‌കോമിന്റെ വിശദീകരണം.
പദ്ധതിയുടെ ഗുണഭോക്തൃ വിവരങ്ങൾ പരിശോധിക്കുന്നതിനായി മീറ്റർ റീഡർമാരും മറ്റ് ജീവനക്കാരും വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം ഗുണഭോക്താക്കളുടെ വിവരങ്ങൾ സ്ഥിരീകരിക്കുകയും അർഹരായവർക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണെന്ന് ബെസ്‌കോം അറിയിച്ചു.
ജാതിവിവരം രേഖപ്പെടുത്താൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്നില്ലെന്നും അത് ഐച്ഛിക വിവരമാണെന്നും ബെസ്‌കോം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം പരന്നതിനെ തുടർന്നാണ് വിശദീകരണം നൽകിയത്.
ഗൃഹ ജ്യോതി പദ്ധതിയുടെ പരിശോധന നടപടികൾ സംസ്ഥാനത്തുടനീളം തുടരുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിർദേശങ്ങളും വിവരങ്ങളും ഔദ്യോഗികമായി ബെസ്‌കോം പുറത്തിറക്കുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Grihajyoti Survey; BESCOM says providing caste information is not mandatory
















