ഡല്‍ഹി: ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളില്‍ അയവ് വന്നതിന് ശേഷം ഇത്രയും വില കുറയ്ക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്തെ 7,000 നയാര പമ്പുകളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍ – ഡീസല്‍ വില കുറയ്ക്കാൻ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തയ്യാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്.
അതേസമയം, രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിനും വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി. ഗാർഹിക എല്‍പിജി സിലിണ്ടർ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വരും.
SUMMARY: Relief in fuel prices; Nayara Energy reduces petrol by Rs 5 and diesel by Rs 3
















