ഡല്‍ഹി: ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ആലപിക്കുമ്പോള്‍ പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവ ആലാപിക്കുന്ന എല്ലാ ചടങ്ങുകളിലും ഏകീകൃത രീതിയും ശരിയായ ഉച്ചാരണവും ഉറപ്പാക്കണെമന്നാണ് നിർദേശം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദേശം ആഭ്യന്തര മന്ത്രാലയം നല്‍കി.
ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍ ആദ്യം വന്ദേമാതരവും തുടർന്ന് ജനഗണമനയും ആലപിക്കണമെന്നാണ് നിർദേശം. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പൂർണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാൻഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍ സദസിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാൻ.
സ്കൂളുകളിലും സർവകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യുജിസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കി. രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍, ദേശീയപതാകയുമായി ബന്ധപ്പെട്ട ഔപചാരിക പരിപാടികള്‍, രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുമ്പോ ശേഷമോ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ തുടങ്ങിയവയില്‍ വന്ദേമാതരം അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.
SUMMARY: new guidelines issued for singing the National Anthem and the National Song.















