നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും നേടി.
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ തന്നെ ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറിയിരുന്നു. ആദ്യ 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും കുതിപ്പാണ് കണ്ടത്. വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍തന്നെ അന്‍വറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് വിലയിരുത്തലാണ് ഉണ്ടായത്. ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അന്‍വര്‍ പതിനായിരം വോട്ടുകള്‍ നേടിയിരുന്നു.
പി.വി. അൻവർ മൊത്തം 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു.
2016ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളില്‍ സജീവമായ ഷൗക്കത്ത് നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
SUMMARY: Nilambur by poll results