പാട്‌ന: ബിഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നതായി സൂചന. ബിഹാറില്‍ എസ്‌ഐആറിന് ശേഷം നടന്ന 2025ലെ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ ജെഡിയുവും ബിജെപിയും മുഖ്യമന്ത്രി കസേരയില്‍ പുത്തന്‍ ഫോര്‍മുല തയ്യാറാക്കി എന്ന് സൂചന. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങി ബിജെപിയ്ക്ക് മുഖ്യമന്ത്രി കസേര കയ്യാളാനാകുന്ന രാഷ്ട്രീയ നീക്കമാണ് ബിഹാറില്‍ നടക്കാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നുമാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ.
രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.
നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.
SUMMARY: Nitish Kumar to Rajya Sabha; BJP may be given CM post















