ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ 20 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ ആവശ്യം നിരസിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ സ്വകാര്യ കോളേജുകൾക്ക് അവരുടെ 40 ശതമാനം സീറ്റുകൾ സർക്കാർ ക്വാട്ടയിൽ ഉൾപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു.
വ്യാഴാഴ്ച വികാസ സൗധയിൽ നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റ് അംഗങ്ങളുമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വർധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് പാട്ടീൽ പറഞ്ഞു.
സർക്കാർ ക്വാട്ടയിൽ 10,000 രൂപയും മാനേജ്‌മെൻ്റ് ക്വാട്ടയിൽ ഒരു ലക്ഷം രൂപയും കർണാടക ഇതര വിദ്യാർഥികൾക്ക് 1.4 ലക്ഷം രൂപയുമാണ് ഫീസ്.
മാനേജ്‌മെൻ്റുകൾ സർക്കാർ ക്വാട്ടയിൽ 40 ശതമാനം സീറ്റുകൾ നൽകിയാൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുമെന്നും പാട്ടീൽ പറഞ്ഞു. സംസ്ഥാനത്തെ 611 നഴ്‌സിംഗ് കോളേജുകളിലായി 35,000 സീറ്റുകളാണുള്ളത്. നിലവിൽ, മാനേജ്‌മെൻ്റുകൾക്ക് 80 ശതമാനം സീറ്റുകളും സർക്കാർ ക്വാട്ടയിൽ 20 ശതമാനം സീറ്റുകളുമാണുള്ളത്.
സർക്കാർ തലത്തിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടും വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് സീൽ ചെയ്യാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
TAGS: NURSING COLLEGES | KARNATAKA | SHARAN PRAKASH PATIL
SUMMARY: No fee hike in nursing colleges in state