ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പാചകവാതക ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു എൽപിജി ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടെന്നും കേന്ദ്രം ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസമാണ് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനം നടന്നത്. എൽപിജി വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള പരിഭ്രാന്തി ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു വിശദീകരണം. നിലവിൽ എൽപിജി വിതരണക്കാർക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട സാഹചര്യമില്ലെന്നും സിലിണ്ടറുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും സർക്കാർ നിർദേശിച്ചു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 55.7 ലക്ഷം സിലിണ്ടറുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75.7 ലക്ഷമായി ഉയർന്നു. ഇത് വെറും ഭീതി മൂലമുള്ള ബുക്കിംഗാണെന്നും രാജ്യത്ത് നിലവിൽ പാചകവാതകത്തിന് ക്ഷാമമില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
എൽപിജി സിലിണ്ടറുകളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യത്ത് 1.5 കോടി പിഎൻജി ഉപഭോക്താക്കളുണ്ട്. പൈപ്പ് ലൈൻ സൗകര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ കണക്ഷൻ എടുക്കണമെന്നും സർക്കാർ നിർദേശിച്ചു. ക്രൂഡ് ഓയിൽ ലഭ്യതയിലും രാജ്യത്ത് നിലവിൽ പ്രതിസന്ധിയില്ല. ഇന്ത്യയിലെ റിഫൈനറികൾ 100 ശതമാനം ശേഷിയിലോ അതിലധികമോ ആയാണ് പ്രവർത്തിക്കുന്നത്. പെട്രോൾ, ഡീസൽ ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാണ്. പിഎൻജി, സിഎൻജി വിതരണവും തടസ്സമില്ലാതെ തുടരുന്നുണ്ട്. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അനാവശ്യമായി ഇന്ധനം വാരിക്കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
SUMMARY: No need to panic; ‘There is no shortage of LPG, no need to queue in front of agencies’: Central Government
















