കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ‍്യം സർക്കാർ തള്ളി. വിജിലൻസ് അന്വേഷണം ആവശ‍്യമില്ലെന്ന് ആഭ‍്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഉറച്ച തീരുമാനമില്ലാത്തതെന്ന് ആരാഞ്ഞു.
വിജിലൻസ് അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയില്‍ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദേശം നല്‍കി. പോലീസ് യൂണിഫോം ധരിച്ച് യുഎഇയില്‍ സ്വകാര‍്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു, ഗതാഗത കമ്മിഷണറായിരിക്കെ അഴിമതി നടത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദിപിൻ എടവന കോടതിയില്‍ ഹർജി നല്‍കിയിരുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി മിൻഹാജ് ആലം വലിയ വിമർശനമാണ് കോടതിയില്‍ നേരിട്ടത്. നേരിട്ട് ഹാജരാകണമെന്നുള്ള ഉത്തരവിനെതിരേ കീഴുദ‍്യോഗസ്ഥൻ മുഖേന അവധി ചോദിച്ചതാണ് വിമർശനത്തിനിടയാക്കിയത്. ഹൈക്കോടതി വില്ലേജ് ഓഫിസ് ആണോയെന്നും തഹസില്‍ദാർ ഓഫിസാണോയെന്നും കോടതി ചോദിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്നും ഇത്തരം നടപടി തുടർന്നാല്‍ കോടതി അലക്ഷ‍്യത്തിന് കേസോ പിഴയോ ഈടാക്കുമെന്ന് കോടതി പറഞ്ഞു. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ‍്യത്തില്‍ തീരുമാനം അറിയിക്കാത്ത സാഹചര‍്യത്തിലാണ് ആഭ‍്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാല്‍ ഇത് നടപ്പിലാക്കാത്തതിനാലാണ് ഹൈക്കോടതി ഉദ‍്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ‍്യപ്പെട്ടത്.
SUMMARY: No Vigilance probe against S. Sreejith; government’s request rejected















