വാഷിങ്ടണ്‍: യുഎസ്-ഇറാന് ഇടക്കാല സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഖ്വാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ഒപ്പുവച്ചത്. വെള്ളിയാഴ്ച സ്വറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഔദ്യോഗികമായി ഒപ്പിടല്‍ നടക്കാന്‍ ഇരിക്കെയാണ് ഡിജിറ്റലായി ഒപ്പുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാറിൽ ഒപ്പുവെച്ച കാര്യം ട്രംപും വാൻസും സ്ഥിരീകരിച്ചു. “കരാർ ഒപ്പുവെക്കപ്പെട്ടു”- ഫ്രാൻസിൽ ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന് ഇനി ന്യൂക്ലിയർ ആയുധം ഉണ്ടാകില്ലെന്നും ഭാഗികമായി തുറന്ന ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായി തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറാനുമായുള്ള ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ചർച്ച ചെയ്യും. ഹോർമുസ് കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നു. ഇറാനുമായുള്ള ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കരാറിൽ ഉൾപ്പെടുന്നതായി ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ ട്രംപ് പറഞ്ഞു.
രണ്ടുമാസത്തിലധികം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്. കരാര്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കപ്പലുകള്‍ തയ്യാറാക്കൂ എന്നും, എണ്ണ ഒഴുകട്ടെയെന്നും ട്രൂത്ത് സോഷ്യലില്‍ ആഹ്വാനം ചെയ്തു. സമാധാന ഉടമ്പടി സ്ഥിരീകരിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് 80ാം പിറന്നാള്‍ ദിനത്തില്‍ ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കരാർവാർത്ത പുറത്തുവന്നതോടെ ആഗോളവിപണിയിൽ എണ്ണവില ഗണ്യമായി കുറയുകയും ഓഹരി വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.
SUMMARY: Peace in the Middle East; US and Iran sign agreement digitally















