കല്‍പ്പറ്റ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡല്‍ഹിയില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ, രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍. വയനാട് ഡി.സി.സി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗ്രൂപ്പ് പോര് പരസ്യമായ തെരുവ് യുദ്ധമായി മാറിയിരിക്കുന്നത്.
ഇംഗ്ലീഷില്‍ തയ്യാറാക്കിയ പോസ്റ്ററുകളില്‍ ഹൈക്കമാൻഡിന്റെ നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയാണ് ഹൈക്കമാൻഡ് പിന്തുണയ്ക്കുന്നതെങ്കില്‍ വയനാട് അടുത്ത ‘അമേഠി’യായി മാറുമെന്ന് പോസ്റ്റർ മുന്നറിയിപ്പ് നല്‍കുന്നു. കെ.സി. വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ മാത്രമാണെന്നും അങ്ങനെയുള്ള ഒരാളെ കേരളത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കരുതെന്നും പോസ്റ്ററിലുണ്ട്.
രാഹുലിന്റെയും പ്രിയങ്കയുടെയും ‘വിഡ്ഢിത്തങ്ങള്‍ക്ക്’ കേരളം മാപ്പ് നല്‍കില്ലെന്നും ഇനിയൊരു ജയം വയനാട്ടില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും പോസ്റ്റർ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് എങ്കിലും, ഇതിന് പിന്നില്‍ മറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണെന്ന സംശയം ശക്തമാണ്.
SUMMARY: ‘K.C. may be your man, but he is not popular’; Poster against Rahul Gandhi and Priyanka in Wayanad
















