അമരാവതി : ആന്ധ്രപ്രദേശിലെ വിസിയനഗരം ജില്ലയില്‍ വിശാഖപട്ടണത്തിന് സമീപം 5,000 കോടി രൂപ ചെലവില്‍ നിർമ്മിച്ച ഭോഗാപുരം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം ( അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉത്തരാന്ധ്രയെ പ്രധാന സാമ്പത്തിക-വ്യവസായ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ആദ്യ ഘട്ടത്തില്‍ പ്രതിവർഷം 6 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ നിർമ്മാണം. ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായി ഇത് പ്രതിവർഷം 40 ദശലക്ഷം യാത്രക്കാരായി ഉയർത്തും. ചടങ്ങിന്റെ ഭാഗമായി 13,500-ലധികം ഗോത്രവർഗ്ഗ സ്ത്രീകള്‍ അണിനിരന്ന പരമ്പരാഗത ‘ധിംസ’ നൃത്തത്തോടെയാണ് പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കിയത്.
ആന്ധ്രാപ്രദേശിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന എടികൊപ്പക കലാസൃഷ്ടികളും വിമാനത്താവള പരിസരത്തില്‍ ഒരുക്കിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജിഎംആർ ഗ്രൂപ്പാണ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയായ അല്ലൂരി സീതാരാമരാജുവിന്റെ പേരാണ് വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നത്. ഈ മാസം 17 മുതല്‍ വാണിജ്യ വിമാന സർവീസുകള്‍ ആരംഭിക്കും.ഈ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഉത്തരാന്ധ്രയിലെ വ്യവസായ വളർച്ച, തൊഴിലവസരങ്ങള്‍, കയറ്റുമതി, കണക്റ്റിവിറ്റി എന്നിവയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്‍.
SUMMARY: Prime Minister Narendra Modi dedicates Bhogapuram Greenfield International Airport to the nation
















