തെലങ്കാന: പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓണ്‍ലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയില്‍ ഹാജരായത്.
റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിനായി കുറെയധികം തെളിവുകള്‍ കൂടി കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട് ഇതിന് തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ഡിസംബർ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹൈദരാബാദ് ദില്‍ഷുക്നഗർ സ്വദേശി രേവതി ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററില്‍ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.
ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമാവുകയും തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കില്‍ ഗുരുതരമായി പരുക്ക് പറ്റിയ രേവതിയുടെ മകൻ ശ്രീതേജ് നിലവില്‍ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
TAGS : PUSHPA 2 | ALLU ARJUN
SUMMARY : Incident of death of a young woman during the premiere show of Pushpa 2; Allu Arjun’s bail plea moved