തിരുവനന്തപുരം: കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകൻ ഫർഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മൊണാലിസയുടെ കുടുംബത്തില്‍ നിന്നുള്ള എതിർപ്പുകള്‍ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.
ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍ഹാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. വീട്ടുകാർ എതിർത്തതോടെ ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ മറ്റ് വഴികള്‍ ഇല്ലാതെയായി. തുടര്‍ന്ന് പൂവാറില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയ മൊണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു.
തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പോലീസിനോട് വെളിപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയില്‍ കേരളത്തില്‍ അഭയം തേടിയതെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.
ഇതോടെ മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തില്‍, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.
SUMMARY: Kumbh Mela’s viral girl Monalisa finds love in Kerala
















