ബെംഗളൂരു: നമ്മ മെട്രോയുടെ യാത്രാനിരക്ക് വർധന നടപ്പാക്കുന്നത് ബി.എം.ആർ.സി.എൽ നിർത്തിവെച്ചു. യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെയാണ് പിന്മാറ്റം. പുതുക്കിയ നിരക്ക് തിങ്കളാഴ്ച നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതു കണക്കിലെടുത്തു യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ഇത് അടുത്ത ഉത്തരവ് വരുന്നതുവരെ നിർത്തിവെച്ചെതായി ഞായറാഴ്ച ഔദ്യോഗികമായി ബി.എം.ആർ.സി.എൽ. അറിയിക്കുകയായിരുന്നു.
ലക്ഷക്കണക്കിനു മെട്രോ യാത്രക്കാർക്ക് ആശ്വാസമാകുന്നതാണു ബി.എം.ആർ.സി.എല്ലിന്റെ തീരുമാനം. അഞ്ചുശതമാനം നിരക്കുവർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം കുറഞ്ഞ ടിക്കറ്റ് നിരക്ക് 11 രൂപയായും കൂടിയ നിരക്ക് 95 രൂപയായുമായിരുന്നു വർധിപ്പിച്ചത്. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 90 രൂപയുമാണ്.
കഴിഞ്ഞവർഷം ഫെബ്രുവരിയിലും നിരക്ക് വർധിപ്പിച്ചിരുന്നു. അന്ന് 70 ശതമാനമായിരുന്നു വർധന. നീണ്ടകാലത്തിനുശേഷം വർധന വരുത്തുന്നതിനാലാണ് ഇതെന്നായിരുന്നു അന്നത്തെ വിശദീകരണം. ഇത്തരത്തിൽ വൻവർധന ഒഴിവാക്കാൻ എല്ലാ വർഷവും നേരിയ വർധന എന്നപേരിലാണ് കഴിഞ്ഞദിവസം പുതിയ നിരക്ക് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനെതിരേ പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളും യാത്രക്കാരും രംഗത്തുവന്നു.
രാജ്യത്ത് നിലവിലുള്ള മെട്രോകളിൽ ഏറ്റവും കൂടിയ നിരക്ക് നമ്മ മെട്രോയിലാണെന്നു ചൂണ്ടിക്കാട്ടി തേജസ്വി സൂര്യ എം.പി. പ്രതിഷേധവുമായെത്തി. തെറ്റായ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് നിരക്കുവർധനയെന്നായിരുന്നു തേജസ്വിയുടെ ആരോപണം. നിരക്ക് നിർണയസമിതി പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടറിന് കത്തയക്കുകയും ചെയ്തിരുന്നു. ഇന്നലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലെത്തി അദ്ദേഹം നിരക്ക് വർധന സംബന്ധിച്ചും സമിതി പുനസംഘടിപ്പിക്കുന്നതു സംബന്ധിച്ചും യാത്രക്കാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു.
SUMMARY: Relief for passengers; Metro fare hike halted after strong opposition















