ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാരക്കരാർ വിഷയം പാർലമെന്റിൽ ഇന്ന് വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു. രാജ്യത്തെ കർഷകരെയും ചെറുകിട വ്യാപാരികളെയും നേരിട്ട് ബാധിക്കുന്ന കരാറിനെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അമേരിക്കൻ പാൽ ഉത്പന്നങ്ങൾക്കും കോഴിയിറച്ചിക്കും ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ നൽകുന്നത് രാജ്യത്തെ ക്ഷീരകർഷകരെയും കോഴി കർഷകരെയും പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിലൂടെ ഇന്ത്യൻ വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കരാറിലെ വ്യവസ്ഥകൾ ജനങ്ങളെയും പാർലമെന്റിനെയും ബോധ്യപ്പെടുത്താതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ലോക്സഭയിൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകുന്നത്.
അതേസമയം, ഇന്ത്യ യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട റഷ്യൻ എണ്ണ വാങ്ങുന്നതിലെ ഇന്ത്യയുടെ തീരുമാനം അനിശ്ചിതത്വത്തിലാണ്. തുടർന്നും റഷ്യൻ എണ്ണ വാങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം വൈകുന്നു.ഇന്ത്യയുടെ തീരുമാനം വൈകുമ്പോഴും രാജ്യത്തെ എണ്ണ കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നതായാണ് വിവരം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നാണ് കമ്പനികളുടെ പിന്മാറ്റം.ഇന്ത്യ- യുഎസ് കരാറുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
SUMMARY: India-US trade deal; Opposition prepares to intensify protest in Parliament
















