ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

“ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹദീപമേ വഴി തെളിക്കൂ…”

നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ.
ഈ ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞിരുന്ന ആ ദിവ്യസ്വരം ഇന്ന് മൗനത്തിന്റെ അനന്തതയിലേക്ക് പറന്നുപോയി. എന്നാൽ ചില ശബ്ദങ്ങൾക്ക് മരണമില്ല. അവ കാലത്തിന്റെ അതിരുകൾ കടന്ന് മനുഷ്യരുടെ ഓർമ്മകളിൽ അനശ്വരമായി ജീവിക്കുന്നു. അത്തരമൊരു അപൂർവ്വപ്രതിഭാശാലിയായിരുന്നു ആദരണീയയായ എസ്. ജാനകിയമ്മ.

അവരുടെ ശബ്ദത്തിൽ നിന്നും ഒഴുകിയെത്തുന്ന ഗാനങ്ങളിലൂടെ നാം കാലത്തിൻ്റെ പിറകിലേക്ക് സഞ്ചരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് മനസ്സിന്റെ ഇരുണ്ട അറകളിൽ അടച്ചുവച്ച ഓർമ്മകളെ പൊടി തട്ടിയെടുക്കുന്നു. അവിടെ പുതുമഴയുടെ ഗന്ധമുയരാം. ജനലഴികളിൽ തട്ടുന്ന കർക്കിടക മഴയെ കാണാം . ഇളം വെയിലിൻ്റെ നനുത്ത സ്പർശമനുഭവിക്കാം. കൊഞ്ചലിൻ്റെ വാത്സല്യം നുണയാം. സന്ധ്യയുടെ നിശ്ശബ്ദതയിൽ പഴയൊരു റേഡിയോയിൽ നിന്ന് കാറ്റിലൊഴുകിയെത്തുന്ന ആ സ്വരത്തിന് ഓരോ കോണിലും നിറയുന്ന എത്രയെത്ര നിറഭേദങ്ങൾ !
അത് സംഗീതം മാത്രമായിരുന്നില്ല. ജീവിതം തന്നെയായിരുന്നു. ഓരോ വീട്ടിലെയും നിശ്ശബ്ദരാഗവും, മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഹൃദയമിടിപ്പുമായിരുന്നു എസ് ജാനകിയമ്മ.

മലയാളിയുടെ ഗൃഹാതുരതയ്ക്ക് ഒരു ശബ്ദമുണ്ടെങ്കിൽ അത് എസ്. ജാനകിയമ്മയുടേതാണെന്ന് ചുവന്ന ലിപികളാൽ കുറിച്ചിടാം.

ആ സ്വരത്തിലൂടെ പ്രണയമൊട്ടുകൾ വിരിഞ്ഞു, വിരഹം കണ്ണീർത്തുള്ളിയായി വീണു, ഭക്തി ദീപശിഖയായി ജ്വലിച്ചു, താരാട്ട് അമ്മയുടെ നെഞ്ചിൻ്റെ ചൂടായി പകർന്നു. പറയാതെ പോയ വികാരങ്ങൾക്കുപോലും അവർ ശബ്ദം നൽകി. സൂക്ഷ്മവും സ്ഥൂലവുമായ ഭാവലോകങ്ങൾ അവരുടെ ആലാപനത്തിൽ അത്ഭുതകരമായി ലയിച്ചു ചേർന്നു.

ബാബുരാജിൻ്റേയും, ദേവരാജൻ മാസ്റ്ററുടെയും കെ. രാഘവന്റെയും എം. കെ. അർജുനന്റെയും പി. ഭാസ്ക്കരൻ മാഷുടെയും , ഓ എൻ വിയുടേയും ജോൺസന്റെയും ഔസേപ്പച്ചന്റെയും എം. ജി. രാധാകൃഷ്ണന്റെയും ഈണങ്ങൾ ജാനകിയമ്മയുടെ സ്വരസ്പർശത്തിലൂടെ മറ്റൊരു ജന്മം പ്രാപിച്ചു. ഓരോ സംഗീതസംവിധായകന്റെയും സൃഷ്ടിയെ അവർ സ്വന്തം ആത്മാവിന്റെ വെളിച്ചത്തിൽ കണ്ടു. അതുകൊണ്ടുതന്നെ ആ ഗാനങ്ങൾ ഇന്നും കാലത്തെ അതിജീവിക്കുന്നു.

“തളിരിട്ട കിനാക്കൾ “
“വാസന്തപഞ്ചമി നാളിൽ…”
“സന്ധ്യേ…”
“മഴവിൽക്കൊടി…”
“മൗനമേ”
“കാണാക്കുയിലേ”

ഇങ്ങനെ സീമയില്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന എത്രയെത്ര അനശ്വരഗാനങ്ങൾ! അവരുടെ സ്വരമാധുരിയിലൂടെ പുഴ ഒഴുകി, മഴ പെയ്തു, നിലാവ് പുഞ്ചിരിച്ചു, പൂക്കൾ വിരിഞ്ഞു, പ്രണയം മൗനമായി, വിരഹം തേങ്ങി .. ഒരു ഗാനത്തിൽ അവർ മഴത്തുള്ളിയായി പെയ്തിറങ്ങിയാൽ മറ്റൊന്നിൽ പ്രഭാതക്കാറ്റായി തലോടും . മറ്റൊരിടത്ത് അമ്മയുടെ താരാട്ടായി ഹൃദയത്തെ പൊതിയും. പ്രകൃതി തന്നെ വിഭാവാനുഭാവങ്ങൾ സൃഷ്ടിച്ചു.ഓരോ ഗാനവും ഓരോ ജന്മമായിരുന്നു. സംഗീത പ്രപഞ്ചത്തിൻ്റെ അവിരാമമായ ശീലുകൾ.

സുവര്‍ണ കാലം: വയലാര്‍, സലില്‍ ചൗധരി, ദേവരാജന്‍ മാഷ്‌ എന്നിവര്‍ക്കൊപ്പം

അവരുടെ ആലാപനത്തിന്റെ ഏറ്റവും വലിയ അത്ഭുതം സ്വാഭാവികതയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചൊല്ലുന്ന സിനിമാഗാനത്തിലെ കഥാപാത്രം കുട്ടിയാണെങ്കിലും വൃദ്ധയാണെങ്കിലും, ഗ്രാമീണയാണെങ്കിലും രാജകുമാരിയാണെങ്കിലും, അവരുടെ ശബ്ദം ആ കഥാപാത്രത്തിന്റെ ആത്മാവായി മാറുമായിരുന്നു. ഗായിക പാടുകയല്ല പരകായപ്രവേശത്തിലൂടെ കഥാപാത്രങ്ങളായി മാറി . ശബ്ദത്തിലൂടെ അഭിനയിക്കാനറിയുന്ന അപൂർവ പ്രതിഭയായിരുന്നു അവർ.
വാക്കുകളുടെ അർത്ഥം സ്വരത്തിൽ അലിഞ്ഞുചേർന്നപ്പോൾ ഗാനങ്ങൾ വെറും സംഗീതമല്ലാതായി .അവ കവിതകളായി വിടർന്നു. ഓരോ അക്ഷരവും ഹൃദയത്തിൽ പതിഞ്ഞു. ഓരോ നിശ്വാസവും ജീവിതത്തിന്റെ അനുഭൂതിയും, അനുഭവവുമായി മാറി.

വർത്തമാന കാലത്തിലെ സാങ്കേതികവിദ്യ റേഡിയോയെ മൊബൈൽഫോണിലേക്കും കാസറ്റുകളെ ഡിജിറ്റൽ പ്ലേലിസ്റ്റുകളിലേക്കും മാറ്റി. പക്ഷേ ഒരു മഴസന്ധ്യയിൽ, എവിടെയെങ്കിലും പഴയൊരു ജാനകിയമ്മഗാനം ഒഴുകിയെത്തുമ്പോൾ ഇന്നും മലയാളിയുടെ മനസ്സ് പെട്ടെന്ന് നിശ്ശബ്ദമാകുകയും ഗൃഹാതുരമാകുകയും ചെയ്യുന്നു. കാരണം ആ സ്വരത്തിൽ നഷ്ടപ്പെട്ട മനുഷ്യരുണ്ട്, ഇനി ഒരിക്കലും തിരികെ വരാത്ത കാലങ്ങളുണ്ട്, പറയാതെ പോയ പ്രണയങ്ങളുണ്ട്, അമ്മയുടെ കൈകളുടെ ചൂടുണ്ട് ,ബാല്യത്തിന്റെ മണ്ണുമണമുണ്ട്, ഉമ്മറപ്പടിയിലെ സന്ധ്യാവിളക്കുണ്ട്, തുളസിത്തറയിലെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് എസ്. ജാനകിയമ്മയെ വെറും ഗായിക എന്നു വിളിക്കാൻ കഴിയാത്തത്. അവർ ഓർമ്മകളുടെ കാവൽക്കാരിയാണ്. തലമുറകളുടെ വികാരങ്ങളെ സംഗീതത്തിലൂടെ അടുത്ത തലമുറയിലേക്ക് സുരക്ഷിതമായി കൈമാറിയ അപൂർവ കലാകാരി.

നല്ല കല, സാഹിത്യമായാലും, സംഗീതമായാലും കാലത്തെ അതിജീവിക്കുമെന്നാണ് പറയാറുള്ളത്. എന്നാൽ എസ്. ജാനകിയമ്മയുടെ ഗാനങ്ങൾ കാലത്തെ അതിജീവിച്ചതുമാത്രമല്ല, കാലത്തിന് സംഗീതത്തിന്റെ ഭാഷ പഠിപ്പിക്കുക കൂടിചെയ്തു.
അതുകൊണ്ടുതന്നെ ഇന്നും അവരുടെ ശബ്ദം കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു പഴയ വീട് തെളിയുന്നു. ആ വീടിന്റെ മുറ്റത്ത് മഴ പെയ്യുന്നുണ്ട്. തുളസിത്തറയിൽ സന്ധ്യാദീപം സൗമ്യമായി കത്തുന്നു.. അടുക്കളയിൽ അമ്മയുടെ വിളി കേൾക്കാം. ഉമ്മറത്ത് അച്ഛൻ പത്രം വായിക്കുന്നു. മൂലയിലിരുന്ന റേഡിയോയിൽ ജാനകിയമ്മ പാടുകയാണ്. അറിയാതെ നാം വീണ്ടും കുട്ടികളാകുന്നു.
അതുതന്നെയാണ് എസ്. ജാനകിയുടെ അമരത്വം.

അവർ പാടിയ ഓരോ ഗാനവും ഇന്നും മലയാളിയുടെ ഹൃദയത്തിൽ അണയാത്ത ദീപശിഖയായി ജ്വലിച്ചുനിൽക്കുന്നു. കാലം എത്ര ദൂരം സഞ്ചരിച്ചാലും ആ സ്വരത്തിന് വാർധക്യമില്ല. കാരണം അത് ഒരു ഗായികയുടെ ശബ്ദം മാത്രമല്ല ,ഒരു ജനതയുടെ ഓർമ്മയുടെ ശബ്ദമായിരുന്നു. സ്നേഹത്തിന്റെ, വിരഹത്തിന്റെ, മാതൃത്വത്തിന്റെ, പ്രകൃതിയുടെ, ജീവിതത്തിന്റെ അനശ്വര സംഗീതമായിരുന്നു.
ആ ദിവ്യസ്വരം ഇനി പുതിയ ഗാനങ്ങൾ പാടില്ലായിരിക്കാം. എന്നാൽ അവർ പാടിയ ഓരോ ഗാനങ്ങളും ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും. ഓരോ വെയിലിലും, മഴയിലും, നിലാവിലും, താരാട്ടിലും, ഓരോ മലയാളിയുടെ ഹൃദയമിടിപ്പിലും………!

ഇന്ദിരാ ബാലൻ

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല്...

Related Articles

Popular Categories