ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന പരിപാടിയായി ബ്രിക്സ് പങ്കാളി രാജ്യങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സമ്മേളനം നടക്കും. രാവിലെ പത്തിനാണ് യോഗം ആരംഭിക്കുക. രണ്ടുദിവസത്തെ ചർച്ചകൾ പൂർത്തിയാക്കി വൈകിട്ടോടെ ഉച്ചകോടി സമാപിക്കും.
ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്.
ആദ്യദിനത്തിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനമാണ് ഉച്ചകോടിയുടെ പ്രധാന രാഷ്ട്രീയ ഫലം. ഗാസയിലെ ആക്രമണങ്ങളിലും മാനുഷിക ദുരന്തത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രഖ്യാപനം വെടിനിർത്തൽ പൂർണമായി നടപ്പാക്കണമെന്നും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിനെയും ഗാസയുടെ ഭൂമിശാസ്ത്രപരവും ജനസംഖ്യപരവുമായ സ്വഭാവം മാറ്റാനുള്ള നീക്കങ്ങളെയും ബ്രിക്സ് എതിർത്തു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭയിൽ പലസ്തീന് പൂർണ അംഗത്വം നൽകണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
SUMMARY: BRICS summit concludes today.
















