ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഗ്രാമത്തിന്റെ ചൂരുള്ള കഥകളിലൂടെ തമിഴ്‌സിനിമയെ മാറ്റിയെഴുതിയ നിരവധി അനശ്വര ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
30 വർഷം മുൻപ് ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. 2004 ൽ രാജ്യം പത്മശ്രീ പരസ്കാരം നൽകി ആദരിച്ച ഭാരതിരാജ 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു. നിർമാതാവും തിരക്കഥാകൃത്തും നടനുമായിരുന്നു.
രജനീകാന്ത്, കമലഹാസൻ, ശിവാജി ഗണേശൻ എന്നിവരുൾപ്പെടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. 2020ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് ഭാരതിരാജയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സംവിധാന സംരംഭം.
അടുത്തകാലങ്ങളിൽ അഭിനരംഗത്തും കൈവെച്ചു. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിറ്റമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ.
SUMMARY: Renowned director P Bharathiraja passes away; a talent who created a series of superhits has passed away
















