ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഗംഗാവലി നദിയിലെ ഒഴുക്ക് അഞ്ച് നോട്സിന് മുകളിലാണ്. ഇത് നാലായി കുറഞ്ഞാൽ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്നുമാണ് നിഗമനമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കാർവാറിൽ നിന്നുള്ള നാവിക സേന അംഗങ്ങൾ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ദൗത്യം പുനരാരംഭിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപിയുമായി അർജുന്‍റെ ബന്ധുക്കൾ കൂടിക്കാഴ്ച നടത്തി. പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകും. ഇപ്പോഴും പുഴയിൽ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വർ മാൽപെ പറഞ്ഞിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞാൽ തിരച്ചിൽ നടത്താന്‍ സാധിക്കും. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ച് തിരച്ചിൽ രീതി ആലോചിക്കാം. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള നടപടികൾ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്.
TAGS: KARNATAKA | ARJUN | LANDSLIDE
SUMMARY: Rescue mission for arjun in shiroor to restart soon