ബെംഗളൂരു: സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തിയും മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കണക്കിലെടുത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. ബെംഗളൂരുവിൽ ശനിയാഴ്ച നടന്ന വൈസ് ചാൻസലർമാരുടെ (വിസി) കോൺക്ലേവ് യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചർച്ച ചെയ്യുകയും വിസിമാരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സോഷ്യൽ മീഡിയാ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക യോഗത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ചു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽ കുട്ടികൾ വീഴുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുതിർന്ന വിദ്യാർഥികൾക്ക് ഈ നിയന്ത്രണം ബാധകമാകില്ലെന്നും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നടപടികളെക്കുറിച്ച് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനം വിസിമാർ മുഖ്യമന്ത്രിയുടെ നിർദേശത്തോട് യോജിച്ചെങ്കിലും നിരവധി സ്വകാര്യ സ്‌കൂളുകൾ, ചില സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ മൊബൈൽ ഫോണുകൾ വഴിയാണ് ഗൃഹപാഠം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിർദേശം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകളിൽ ഗൃഹപാഠം നൽകാനും വർക്ക് ഷീറ്റുകൾ നൽകാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിലർ യോഗത്തിൽ പരാമർശിച്ചു. മൊബൈൽ ഫോണുകൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും യോഗത്തിൽ ചിലര്‍ പറഞ്ഞു.
SUMMARY: Restrictions on phone use for under 16s; Chief Minister Siddaramaiah sought comment















