തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച 262.06 കോടി രൂപ അക്കൗണ്ടിങ് തത്വങ്ങൾ ലംഘിച്ച് ട്രഷറിയിലേക്ക് വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തൽ. ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്രയും തുക സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റുകയായിരുന്നു.
2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടിരൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചിരുന്നു. കടമെടുപ്പിന് അനുമതിലഭിക്കാൻ കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബജറ്റിനു പുറമേയുള്ള കടമെടുപ്പുകളുടെ കണക്ക് സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടിരൂപമാത്രമേ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളൂ. ഈ കാലയളവിൽ കിഫ്ബി 8089.92 കോടിരൂപ വായ്പയെടുത്തു. 983.09 കോടിരൂപയാണ് പെൻഷൻ കമ്പനി വായ്പയെടുത്തതായി കേന്ദ്രത്തിന് നൽകിയ കണക്കിലുള്ളത്. എന്നാൽ 5563.09 കോടിരൂപ കടമെടുത്തു.
സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. കടമെടുപ്പ് തുടരുകയാണ്. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യൂ വരവില്‍ 0.30 ശതമാനത്തിന്റെ മാത്രമാണ് വളര്‍ച്ച. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ട്. ചെലവില്‍ 8.97 ശതമാനം കൂടുതലായിരുന്നുവെന്നും സി എ ജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Rs 262.06 crore diverted from the relief fund; CAG makes serious findings against the previous government
















