ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ മൈസൂരുവിലെ മഹാരാജ കോളേജ് മൈതാനത്ത് പൊതുദർശനത്തിന് വെക്കും. ആരാധകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഒരുക്കിയതായി കർണാടക സർക്കാർ അറിയിച്ചു. തുടർന്ന് വൈകിട്ട് 4.30-ന് മൈസൂരുവിലെ കനിയനഹുണ്ടി ഫാംഹൗസിൽ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.
മൈസൂരുവിൽ തന്നെയാകണം തന്റെ സംസ്കാരമെന്നത് എസ്. ജാനകിയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കർണാടക മുഖ്യമന്ത്രി, മന്ത്രിമാർ, സംഗീത-സിനിമ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കും. അന്ത്യയാത്രയോടനുബന്ധിച്ച് നഗരത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അവസാന കാലത്ത് വിശ്രമജീവിതത്തിനായി ജാനകി തിരഞ്ഞെടുത്തത് കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവായിരുന്നു. 2017-ൽ സംഗീത സപര്യയിൽനിന്ന് വിരമിക്കുന്നവേളയിൽ അവസാന ഗാനം ആലപിക്കാൻ തിരഞ്ഞെടുത്തതും മൈസൂരുവിലെ വേദിയായിരുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലയിൽ ഉള്ളവർ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനും കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി. അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര തുടങ്ങി ഒട്ടേറെ നേതാക്കൾ ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചു.
SUMMARY: S. Janaki to be laid to rest with official honours in Mysore today















