കൊച്ചി: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വർണം കവർന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റിക്ക് ജാമ്യം. ഉപധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്.
സ്വർണക്കൊള്ളയിലെ ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കുന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ജയില്‍ മോചിതനാകുന്നത്. റിമാൻഡിലായി 90 ദിവസം പൂർത്തിയായത് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ വാദം പൂർത്തിയായിരുന്നു. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലാകുന്നത്.
കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെയാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. നേരത്തെ ശബരിമല മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും, എസ് ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയില്‍ മോചിതരായിരുന്നു. മുൻ തിരുവാഭരണം കമ്മീഷണറായ കെ.എസ് ബൈജുവും സ്വഭാവിക ജാമ്യംതേടി കോടതിയില്‍ ഹരജി സമർപ്പിച്ചിട്ടുണ്ട്.
റിമാൻഡ് ചെയ്ത് 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയെ സമീപിക്കും. കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാൻ പ്രധാന കാരണം. അതേസമയം, ജയില്‍ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ജയില്‍ മോചിതനാകുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയും ഉടൻ ചോദ്യം ചെയ്യാൻ ആണ് സാധ്യത.
SUMMARY: Sabarimala gold robbery: Prime accused Unnikrishnan Potty granted bail















