ട്രിപ്പോളി: ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സൈഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ലിബിയൻ നഗരമായ സിൻടാനിൽ വെച്ചാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. സിൻടൻ നഗരത്തിലുള്ള സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗസംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകൻ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു. 2011-ൽ പിതാവിന്റെ മരണശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സൈഫ് അൽ ഇസ്‌ലാം, വരാനിരിക്കുന്ന ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ലിബിയയിലെ ഗോത്രവർഗങ്ങൾക്കിടയിലും ഗദ്ദാഫി അനുകൂലികൾക്കിടയിലും വലിയ സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും രാഷ്ട്രീയ എതിരാളികളോ സായുധ ഗ്രൂപ്പുകളോ ആകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
SUMMARY: Saif al-Islam Gaddafi, son of Libyan dictator Muammar Gaddafi, has been killed














