ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ (മൂർത്തിസ്ഥാപന) മഹോത്സവം ജൂൺ 19 മുതൽ 24 വരെ നടക്കും.
കേരള താന്ത്രിക ആഗമവിധിപ്രകാരം പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ അക്കിരമൺ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വത്തിലും വേദപണ്ഡിതരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമം, കലശപൂജ, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, സുധർശന ഹോമം, നവഗ്രഹ പൂജ, സ്വയംവര സൂക്ത ഹോമം, വിശേഷ യാഗങ്ങൾ, ദേവപ്രശ്നാനുസൃത കർമ്മങ്ങൾ, വൈദിക ചടങ്ങുകൾ എന്നിവ നടക്കും.
മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ പ്രാണപ്രതിഷ്ഠാ മുഹൂർത്തം ജൂൺ 24-ന് രാവിലെ 7.44 മുതൽ 9.52 വരെനടക്കും. ശ്രീ ധർമ്മശാസ്താവിന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ദിവ്യചൈതന്യം വിഗ്രഹങ്ങളിൽ ആവാഹിച്ച് ക്ഷേത്രസന്നിധിയിൽ പ്രതിഷ്ഠിക്കുന്നതാണ്.
സർജാപുരയിലെയും പരിസരപ്രദേശങ്ങളിലെയും ഭക്തജനങ്ങളുടെ ദീർഘകാല സ്വപ്നസാഫല്യമായാണ് ക്ഷേത്രനിർമാണം പൂർത്തിയായത്. ബെംഗളൂരു നഗരത്തിലും പുറത്തുമുള്ള ഭക്തജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ മഹോത്സവത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മഹോത്സവ ദിവസങ്ങളിൽ അന്നദാനം, പരമ്പരാഗത ചെണ്ടമേളം, ഭക്തിഗാനങ്ങൾ, പ്രത്യേക പൂജകൾ, ആത്മീയ പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ പൂജകളിലും ഹോമങ്ങളിലുമായി ഭക്തജനങ്ങൾക്ക് പങ്കാളികളാകുന്നതിനും വഴിപാടുകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്ഷേത്രകമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഫോൺ: 9945434787
















