ഡല്‍ഹി: യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. മാർച്ച് 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങള്‍ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകള്‍ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത് വെമുല, മെഡിക്കല്‍ വിദ്യാർഥി പായല്‍ തദ്‌വി എന്നിവരുടെ അമ്മമാർ നല്‍കിയ പരാതിയില്‍ സുപ്രിംകോടതി നല്‍കിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്.
വിജ്ഞാപനപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്ക്വാഡ് എന്നിവ രൂപീകരിക്കാൻ നിർദേശമുണ്ട്. പിന്നോക്ക വിഭാഗ വിദ്യാർഥികള്‍ക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികള്‍ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തുല്യതാ സ്‌ക്വാഡ്. പരാതികള്‍ കേള്‍ക്കാൻ ഹെല്‍പ് ലൈനും പ്രവർത്തിക്കണം.
എന്നാല്‍ വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ വലതുപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ബിജെപി ഡല്‍ഹിയില്‍ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്തി. ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് സുപ്രിംകോടതി ചട്ടങ്ങള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
SUMMARY: Supreme Court stays UGC equivalency rules















