തിരുവനന്തപുരം: ആഴ്ചയില്‍ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞു.
ആർത്തവ ദിവസങ്ങളില്‍ കടുത്ത ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നല്‍കുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും മന്ത്രി പറഞ്ഞു.സിലബസില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ മന്ത്രി പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
ഒന്നാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ സിലബസ് പരിഷ്കരണം കഴിഞ്ഞ തവണ പൂർത്തിയായതായും, ഇത്തവണ പ്ലസ്ടുവിലെ കൂടി പരിഷ്കരണം വരുന്നതോടെ ഒരു ഘട്ടം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സിലബസ് ഒന്നുകൂടി കാലോചിതമാകണമെന്ന അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ അക്കാദമിക സമൂഹവുമായി വിശദമായ ചർച്ചകള്‍ നടത്തിയ ശേഷം സിലബസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ലക്ഷം കുരുന്നുകള്‍ ആദ്യമായി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നു. കുട്ടികള്‍ക്ക് നന്മകള്‍ നേരുന്നു. സമാധാനമായ സ്കൂള്‍ ദിനങ്ങള്‍ വിദ്യാർഥികള്‍ക്ക് നേരുന്നു. പാഠപുസ്തകങ്ങളടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അവധി പ്രഖ്യാപനത്തില്‍ കൃത്യമായ രീതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: The idea of wearing a colored dress one day a week is attractive, menstrual leave is positive: Education Minister
















