
ഉഡുപ്പി: ബ്രഹ്മാവർ താലൂക്കിലെ കോടിബെംഗ്രെയിലുണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് ശ്രീയാൻ (23), സുഫിയാൻ (20), വാസു മെൻഡൺ (52) എന്നിവരാണ് അറസ്റ്റിലായത്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ജനുവരി 26-ന് മൈസൂരിൽ നിന്നുള്ള 29 വിനോദസഞ്ചാരികൾ കോടിബെംഗ്രെയിലെ സ്വർണ്ണ നദിയിൽ ബോട്ടിംഗിനായി എത്തിയപ്പോഴായിരുന്നു അപകടം. ‘ദ വേവ് റൈഡർ’ എന്ന ബോട്ടിൽ സഞ്ചരിച്ചിരുന്ന 14 പേരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് അശ്രദ്ധമായി വെട്ടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ശങ്കരപ്പ (27), സിന്ധു (23), ദിശ (26) എന്നിവർ മുങ്ങിമരിച്ചു. ബാക്കിയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ടൂറിസം വകുപ്പിൻ്റെ യാതൊരുവിധ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് പ്രതികൾ ബോട്ടിംഗ് നടത്തിയിരുന്നതെന്നും വിനോദസഞ്ചാരത്തിന് അനുയോജ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഈ ബോട്ടിന് ഉണ്ടായിരുന്നില്ലയെന്നും ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ പറഞ്ഞു.യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നൽകിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.
പ്രതികൾക്കെതിരെ ബി.എൻ.എസ് പ്രകാരം വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ആദ്യം മാൽപെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അധികാരപരിധി കണക്കിലെടുത്ത് കോട്ട പോലീസിന് കൈമാറി.
SUMMARY: Three people were arrested after an unlicensed tourist boat capsized in Udupi, killing three youths and injuring others.














