തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹതര്യം വന്നേക്കാം എന്നാണ് പ്രവചനം. യുഡിഎഫിന് 37-43 ശതമാനം വോട്ട് ലഭിക്കാം എന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍. യു.ഡി.എഫിന് നേരിയ മുൻതൂക്കമെന്നു പറയുന്ന സർവേ 60 മുതൽ 78 സീറ്റുകൾ വരെയാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. എൽ.ഡി.എഫിന് 55 മുതൽ 73 സീറ്റുകൾ വരെ സർവേ ചൂണ്ടിക്കാട്ടുന്നു. മൂന്നു മുതൽ 11 സീറ്റുകൾ വരെയാണ് എൻ.ഡി.എ സഖ്യത്തിന് നൽകുന്നത്.
അതേസമയം യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 69 സീറ്റിനൊപ്പം 9 സീറ്റ് യുഡിഎഫിന് കിട്ടുകയോ കുറയുകയോ ചെയ്യാമെന്നാണ് ടുഡേയ്‌സ് ചാണക്യ പറയുന്നത്. എല്‍ഡിഎഫിന് 64 സീറ്റിനൊപ്പം 9 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. യുഡിഎഫ് 40 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് 17-23 ശതമാനം വരെ വോട്ടാണ് പ്രവചനം. 3-11 സീറ്റുവരെയാണ് ലഭിക്കുക.
ബുധനാഴ്ച വൈകീട്ട് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും കേരളത്തിൽ യു.ഡി.എഫ് ഭരണത്തിൽ വരുമെന്നാണ് പ്രവചിച്ചിരുന്നത്. ടൈംസ് നൗ-ജെ.വി.സി, ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ വോട്ട് വൈബ് ഉൾപ്പെടെ എട്ട് ഏജൻസികളും യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേകളിൽ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിന് അനുകൂലമായ പ്രവചനം നടത്തുമ്പോഴും ഇടതുക്യാമ്പുകള്‍ക്ക് ആശ്വാസം നല്‍കുന്ന എക്‌സിറ്റ് പോളാണ് ടുഡേയ്‌സ് ചാണക്യയുടേത്. കഴിഞ്ഞ തവണ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന എക്സിറ്റ് പോള്‍ പുറത്തുവിട്ട ഏജന്‍സിയാണ് ടുഡേയ്സ് ചാണക്യ. എല്‍ഡിഎഫിന് 93-111 സീറ്റും യുഡിഎഫിന് 26-44 സീറ്റും എന്‍ഡിഎയ്ക്ക് 0-6 സീറ്റുമാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചത്.
SUMMARY: Today’s Chanakya Exit Poll predicts hung assembly in Kerala















