വാഷിംഗ്ടൺ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. പ്രതിരോധ വകുപ്പിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായിം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.
അതേസമയം, ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തടയില്ലെന്ന് ഇറാൻ വ്യക്തമാക്കി. രാജ്യാന്തര മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇറാൻ പ്രതിനിധി അലി മൂസവി പറഞ്ഞു.
ഫെബ്രുവരി 28-ന് നടന്ന യു എസ്-ഇസ്രാഈൽ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഇറാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും ഇസ്രയേലില്‍15 പേർ മരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പക്കൽ 4,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ ഉണ്ടെന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. ഇത് യൂറോപ്യൻ നഗരങ്ങളെപ്പോലും ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Trump says he will not attack Iran for five days
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.