കൊച്ചി: അവതാരകയും നടിയുമായ പേളി മാണിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ട് ലക്ഷത്തിന്റെ ഇടിവ്. 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്കാണ് ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഈ മാറ്റം വലിയ ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ്. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പേളി മാണി പങ്കുവെച്ച പ്രതികരണമാണ് വിവാദമായത്.
സമരത്തെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാതെ, എവിടെയും തൊടാത്ത രീതിയിലുള്ള പ്രതികരണമാണ് താരം നടത്തിയതെന്ന വിമർശനം സമൂഹമാധ്യമങ്ങളില്‍ ശക്തമായി ഉയർന്നു. ഇതിന് പിന്നാലെയാണ് നിരവധി പേർ പേളിയെ അണ്‍ഫോളോ ചെയ്തതായാണ് സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തല്‍. ഇന്‍സ്റ്റഗ്രാമിന് പുറമെ പേളിയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
4.71 മില്യണില്‍ നിന്ന് 4.64 മില്യണിലേക്കാണ് സബ്‌സ്‌ക്രൈബേഴ്‌സ് ചുരുങ്ങിയത്. കഴിഞ്ഞ ദിവസം പേളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പേളിയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലുകളില്‍ പരുക്കേല്‍ക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാന്‍ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരുക്കേല്‍ക്കാതെ നോക്കുക. നിങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കില്‍, അവിടെ നിന്ന് മടങ്ങിപ്പോവുക,’ എന്നായിരുന്നു പേളിയുടെ ആദ്യ പ്രതികരണം. ഇതിനുപിന്നാലെ പേളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പേളി വീണ്ടും പ്രതികരിച്ചു.
എന്നാല്‍ സ്റ്റോറിയിലെ ചില പരാമര്‍ശങ്ങള്‍ പേളിക്കെതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ‘നിങ്ങളുടെ പതിവ് പാവയല്ല ഞാന്‍. ഞാന്‍ പേളി മാണിയാണ്. അതെ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്!,’ എന്നായിരുന്നു പേളിയുടെ ഒരു പരാമര്‍ശം. പേളി മാണിയെ വിമർശിച്ച് സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയും ഇതില്‍ പരാമര്‍ശമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ പേളി ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിക്കുകയും ചെയ്തു. തുടർന്നാണ് പേളിക്കെതിരെ അണ്‍ഫോളോ ക്യാമ്പയിന്‍ ആരംഭിച്ചത്.
SUMMARY: ‘Unfollow’ campaign against Pearle on social media; follower count drops by 200,000.
















