ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ടിന്നു യാദവ്, ലവ്കുശ് മിശ്ര, അനുകൽപ് മിശ്ര എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ടിന്നു യാദവിന്റെ പക്കൽനിന്ന് ഭണ്ഡാരത്തിന്റെ താക്കോലുകൾ കണ്ടെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്രയും സംശയത്തിന്റെ നിഴലിലാണ്. ആരോപണവിധേയരായവർക്കെതിരേ എഫ്ഐആർ രേഖപ്പെടുത്തി വിശദാന്വേഷണം നടത്തണമെന്നും നിയമപരമായി മുമ്പോട്ട് പോകണമെന്നും തെളിവുശേഖരണമടക്കം നടത്തണമെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിവാദങ്ങളെ തുടർന്ന് അയോധ്യ ക്ഷേത്രത്തിന്റെ ഭരണ ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകി. സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
SUMMARY: UP Police files case against eight people in Ayodhya temple fund scam
















