കണ്ണൂർ: എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും എല്‍ഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു.
നൊബേല്‍ സമ്മാനം കിട്ടാനായി നുണപറയുന്ന ആളാണ് വി ഡി സതീശൻ എന്നും എട്ടും ഒമ്പതും നുണയാണ് ഓരോ ദിവസവും പറയുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. സിപിഎം -ബിജെപി ഡീല്‍ ആരോപണം അസംബന്ധമാണ്. അതിനൊന്നും മറുപടി നല്‍കേണ്ട കാര്യമില്ല. യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവർ. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കൈകൊള്ളുകയാണ്. അഞ്ചരലക്ഷം മെമ്പർമാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാർട്ടിയാണ് സിപിഐഎം. അതില്‍ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണത മൂലം പുറത്തുപോയാല്‍, അവരാണോ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഗോവിന്ദൻ ചോദിച്ചു.
പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാകാം കാരാട്ട് റസാഖ് ലീഗിലേക്ക് തിരിച്ചുപോയത്. സഹയാത്രികരെ എല്ലാം ഞങ്ങള്‍ ചേർത്തുനിർത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച പല ആളുകളും പാർട്ടിയില്‍ ഉണ്ട്. അവരെ പരമാവധി പാർട്ടിക്കകത്ത് നിർത്താനാണ് നോക്കുക. ഗത്യന്തരമില്ലെങ്കില്‍ ഒഴിവാക്കും. അതാണ് പി കെ ശശിയുടെയും സുധാകരന്റെയുമെല്ലാം കാര്യത്തില്‍ ഉണ്ടായത് എന്നും ഗോവിന്ദൻ വ്യക്തമാക്കി.
SUMMARY: V.D. Satheesan should be given Nobel Prize for lying; M.V. Govindan
















