ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഞായറാഴ്ചകളിൽ വിവാഹത്തിരക്ക്. 23ന് 377 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുന്നതാണിത്. ഇനി 13 ദിവസം കൂടിയുണ്ടെന്നിരിക്കേ, കല്യാണങ്ങൾ 400 ആകാമെന്നാണ് ദേവസ്വം കരുതുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നത്.
തിരക്കേറുന്നതിനാൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമാക്കാൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
വിവാഹങ്ങൾ പുലർച്ചെ നാലിന് തുടങ്ങും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് നിർവഹിക്കാൻ ക്ഷേത്രം കോയ്‌മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേനട വൺവേയാക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപ്പത്തൂർ ഒാഡിറ്റോറിയത്തിന് സമീപം ക്ഷേത്രം തെക്കേനടയിലെ പുതിയ പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. വധുവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുകയെന്നും ദേവസ്വം അറിയിച്ചു. 2024 സെപ്തംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് ഇതിനുമുമ്പുള്ള ഗുരുവായൂരിലെ റെക്കാഡ്.
SUMMARY: Wedding fair in Guruvayur. 377 weddings on the 23rd alone, this time it may cross 400
















