കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സുധയുടെ കുടുംബസുഹൃത്തും ഹൈക്കോടതിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ ഷാജിയെയാണ് മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. സുധയുടെ അമ്മയോടൊപ്പം ഹൈക്കോടതിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്.
സംഭവ സ്ഥലത്ത് വച്ച് യുവതിയും പ്രതിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണ്‍ സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാജി എന്ന പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അമൃത എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളും ഉണ്ടായിരുന്നു. ട്രാക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്നത് വൈറ്റില ഫ്‌ളൈ ഓവറിന് നേരെ താഴെയുള്ള ഉപയോഗശൂന്യമായ ട്രാക്കിലാണ്.
SUMMARY: Woman found dead on railway tracks in Vyttila, murder; accused arrested















