ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത കന്നഡ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. തീവ്ര ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് മകളാണ്. പ്രമുഖ സിനിമാ സംവിധായികയായ കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.
2017 സെപ്‌തംബറിലാണ് അവരുടെ മൂത്ത മകൾ ഗൗരി ലങ്കേഷിനെ ഒരുസംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം നീതിക്കായുള്ള പോരാട്ടങ്ങളിൽ കുടുംബത്തോടൊപ്പം മുൻനിരയിൽ നിന്ന വ്യക്തിയാണ് ഇന്ദിര ലങ്കേഷ്.
1943 ജൂൺ രണ്ടിന് ശിവമോഗയിൽ ജനിച്ച ഇന്ദിര 1960ലാണ് പി ലങ്കേഷിനെ വിവാഹം ചെയ്‌തത്. ശേഷം ബെംഗളൂരുവിലേക്ക് താമസം മാറി. ജോലി രാജിവച്ച് ലങ്കേഷ് സിനിമകളും നാടകങ്ങളും നിർമിക്കാൻ തുടങ്ങിയപ്പോൾ, വീട്ടിൽ സാരികൾ വിറ്റ് ഇന്ദിര ലങ്കേഷ് അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചു. പിന്നീട് 1979ൽ ഗാന്ധി ബസാറിൽ സാരി ഷോപ്പായ മയൂർ സിൽക്‌സ് ആൻഡ് ടെക്സ്റ്റൈൽസ് അവർ ആരംഭിച്ചു. ഹുളിമാവു മട്ടു നാനു എന്ന ആത്മകഥാപരമായ നോവല്‍ രചിച്ചു, അതില്‍ അവര്‍ തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയും ലങ്കേഷുമായുള്ള ബന്ധത്തെയും പ്രതിഫലിപ്പിച്ചു.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ദിര ലങ്കേഷിന്റെ അപാരമായ പിന്തുണയും സംഭാവനയും ഇല്ലായിരുന്നെങ്കില്‍ സാഹിത്യം, മാധ്യമം, സിനിമ എന്നീ മേഖലകളിലെ പി ലങ്കേഷിന്റെ നേട്ടങ്ങള്‍ സാധ്യമാകുമായിരുന്നില്ല അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ദിര ലങ്കേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Writer Indira Lankesh passes away
















