കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. പെരുന്ന സ്വദേശി നിബിൻ എം ബി, തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കാൽ കിലോയോളം വരുന്ന എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡായ ‘ഡാൻസാഫും’ പൊൻകുന്നം പോലീസും സംയുക്തമായി നടത്തിയ സാഹസിക നീക്കത്തിനൊടുവിലാണ് പ്രതികൾ പൊൻകുന്നത്ത് വച്ച് വലയിലായത്. – ഡിണ്ടിഗൽ ദേശീയപാതയിൽ പൊൻകുന്നം ടൗണിൽ 2 പോലീസ് ജീപ്പുകൾ വിലങ്ങിയിട്ടാണ് സംഘത്തെ പിടികൂടിയത്. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.ഇവരിൽ നിന്ന് എംഎഡിഎംഎ വാങ്ങാൻ ചങ്ങനാശേരിയിൽ കാത്തു നിന്ന ജെയ്ത്തും (കണ്ണൻ)അറസ്റ്റിലായി.
കോട്ടയത്തെയും പരിസരപ്രദേശങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബെംഗളൂരുവിൽ നിന്ന് ഇവർ ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതികൾക്ക് പിന്നിൽ വലിയൊരു ലഹരിമാഫിയ തന്നെയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















