തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിന്റെ പേരില്‍ യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. കണിയാപുരം സ്വദേശിയായ ഷാജഹാൻ എന്നയാള്‍ വാടകയ്‌ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീപുത്രനായ ഫൈസല്‍ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസല്‍, ഷാജഹാൻ താമസിക്കുന്ന വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്.
വീട്ടുകാർ പണം നല്‍കാൻ തയ്യാറാകാതെ വന്നതോടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈഞരമ്പ് മുറിക്കാനും ഫൈസല്‍ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻതന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഈ സമയത്താണ് ഫൈസല്‍ വീടിന് തീയിട്ടത്.
തീ പടർന്നതോടെ വീടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്‌ദം കേട്ടെത്തിയ നാട്ടുകാരാണ് സംഭവം അഗ്നിരക്ഷാ സേനയെ അറിയിച്ചത് തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീ പൂർണമായും അണച്ചത്. വീട് പൂർണമായും നശിച്ച അവസ്ഥയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Youth sets house on fire after not paying to buy ganja
















