ബെംഗളൂരു: ബെംഗളൂരുവില്‍ ‘സോംബി ഡ്രഗ്’ വ്യാപകമാകുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി പോലീസ്. സംഭവത്തില്‍ 29 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാരണ്യപുര സ്വദേശി ഹേമന്ത് കുമാർ ആണ് പിടിയിലായത്. സ്വകാര്യ ഒപ്റ്റിക്കൽസ് കമ്പനിയിൽ ഫീൽഡ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഇയാള്‍ വടക്കുകിഴക്കൻ ബെംഗളൂരുവിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് വിവാദ വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസിന് മൊഴി നല്‍കി.
നഗരത്തിലെ തിരക്കേറിയ റോഡിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ പെരുമാറുന്ന വീഡിയോ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതിനെ തുടർന്നാണെന്ന അവകാശവാദത്തോടെയാണ് ഇയാള്‍ വീഡിയോ പ്രചരിച്ചത്. വീഡിയോ പിന്നീട് വൈറലായതോടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നു വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തി പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇയാൾ മദ്യത്തോടൊപ്പം ചില ഗുളികകൾ കഴിച്ചതാണ് അസ്വാഭാവിക പെരുമാറ്റത്തിന് കാരണമായതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. മാത്രമല്ല ബെംഗളൂരുവിൽ ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ സോംബി ഡ്രഗ് ഉപയോഗിക്കുന്നവർ കാണിക്കുന്ന ശാരീരിക ലക്ഷണങ്ങൾ കണ്ടപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ പിന്നീട് മറ്റൊരു വീഡിയോയിലൂടെ മാപ്പപേക്ഷിച്ചു. തെളിവുകളില്ലാതെയും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാതെയും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
SUMMARY: ‘Zombie Drug’: Police take action against those spreading fake news in Bengaluru, one arrested















