കൊച്ചി: അജ:സുന്ദരി എന്ന മലയാള സിനിമയുടെ ഷൂട്ടിംഗിനെത്തിയ സംഘം തങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് മുഴുവന്‍ പണവും നല്‍കാതെ മുങ്ങിയെന്ന ആരോപണവുമായി കോഴിക്കോട് വിലാങ്ങാടുള്ള വ്യാപാരികള്‍ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് അബു. സിനിമയുടെ ചിത്രീകരണം വിലങ്ങാട് നടന്ന സമയത്ത് യൂണിറ്റിന്‍റെ ഭക്ഷണ കാര്യങ്ങള്‍ക്കായി വടകര സ്വദേശിയായ സജിത്തിനെയാണ് നിര്‍മ്മാതാക്കളായ ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നതെന്നും അതിനായി 25 ലക്ഷം രൂപ തങ്ങള്‍ സജിത്തിന് കൈമാറിയിരുന്നുവെന്നും ആഷിക് അബു അറിയിച്ചു. തന്‍റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം സിനിമാസിന്‍റെ പേരില്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പിലൂടെയാണ് ആഷിക്കിന്‍റെ പ്രതികരണം. സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഒപിഎം ഫിലിംസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം
‘‘വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികള്‍ക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു.
വിലങ്ങാട് നടന്ന അജസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ) യൂണിറ്റിന്റെ ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയായ സജിത് എൻ–നെയാണ് ഒപിഎം സിനിമാസ് ചുമലതപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.
15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.
വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.
നിയപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഒപിഎം സിനിമാസ് പൂർണമായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.’’
ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്‍റണി രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അജ:സുന്ദരി. ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്ന് മാസത്തോളമാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലും നടന്നത്. ഈ സമയത്ത് സെറ്റിലേക്കാവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങൾ സമീപത്തെ കടകളിൽ നിന്നാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഷൂട്ടിംഗിനെത്തിയ സംഘം തങ്ങളില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക് മുഴുവന്‍ പണവും നല്‍കാതെ മുങ്ങിയെന്ന ആരോപണവുമായാണ് കോഴിക്കോട് വിലാങ്ങാടുള്ള വ്യാപാരികള്‍ രംഗത്തെത്തിയത്. വിലങ്ങാട്ടെ നാല് കടകള്‍ക്ക് ഇതിലൂടെ ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായെന്നായിരുന്നു ആക്ഷേപം. പ്രദേശത്തെ പച്ചക്കറി, പാല്‍, പലചരക്ക്, മാംസ കച്ചവടക്കാരാണ് സിനിമയുടെ അണിയറക്കാര്‍ക്കെതിരെ പരാതിയുമായി എത്തിയത്.
SUMMARY: Complaint alleges that AjaSundari movie caused loss of lakhs to traders; Aashiq Abu says money will be given directly to traders
















