ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും

ബെംഗളൂരു: കർണാടകയിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സുരക്ഷ ബെൽറ്റ് നിർബന്ധമാക്കിയേക്കും. ഒമ്പത് മാസത്തിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നിർദേശം നടപ്പാക്കുക. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനാണിത്.

കേന്ദ്രസർക്കാർ നേരത്തെ തന്നെ ഈ നിയമം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും കർണാടകയിൽ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം ആരംഭിച്ചതായി ഗതാഗത വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ സംവിധാനമില്ലാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾ റോഡിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. പല റൈഡറുകളും തങ്ങളുടെ കുട്ടികളെ ബൈക്കുകളുടെ പെട്രോൾ ടാങ്കുകളിൽ ഇരുത്തുകയോ ഫുട്‌റെസ്റ്റ് ഏരിയയിൽ നിൽക്കാൻ അനുവദിക്കുകയോ ചെയ്യുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ, കുട്ടികളുടെ ബാലൻസ് നഷ്ടപ്പെടുകയും വീഴുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കർണാടകയിലുടനീളമുള്ള ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ ബെൽറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. ബെംഗളൂരു ജില്ലാ കമ്മീഷണർ (ഡിസി) ഓഫീസുകളിൽ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. ഉടൻ തന്നെ എല്ലാ ഡിസി ഓഫീസുകളിലും സമാനമായ പരിപാടികൾ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബോധവത്കരണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നിർദേശം നടപ്പാക്കിയാൽ നിയമം ലംഘിക്കുന്ന വാഹനയാത്രക്കാരിൽ നിന്ന് പിഴ ചുമത്തുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുമുണ്ട്.

TAGS: KARNATAKA | TRAFFIC SAFETY
SUMMARY: Karnataka govt mulls introducing safety harness for children on two-wheelers

LEAVE A REPLY

Please enter your comment!
Please enter your name here