കോട്ടയം: തിരുവാതുക്കൽ ഇരട്ടകൊലപാതകക്കേസിലെ പ്രതി അമിത്ത് പിടിയില്‍. തൃശ്ശൂർ മാളായി നിന്നാണ് കേരള പോലീസ് പ്രതിയെ പിടി കൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിരുന്നു. പോലീസ് എത്തുമ്പോൾ മേലടൂരിലെ കോഴിഫാമില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ പ്രതിയില്‍ നിന്ന് കൊല്ലപ്പെട്ട വിജയകുമാറിന്റെ മറ്റൊരു ഫോണും കണ്ടെത്തി. കോട്ടയം എസ്.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പികൂടിയത്. പ്രതിയെ ഇന്നു രാവിലെ തന്നെ കോട്ടയത്തേക്ക് എത്തിക്കും.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ് ഇന്നലെ രാത്രി തന്നെ സ്ഥിരീകരിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞത് നിർണായകമായി. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
കൊല്ലപ്പെട്ട വിജയകുമാർ- മീര ദമ്പതികളുടെ സംസ്കാരം പിന്നീട് നടക്കും. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം നടത്താൻ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു.
വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജില്‍ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം.
TAGS : LATEST NEWS
SUMMARY : Thiruvathukkal double murder; Accused Amit arrested