മാര്‍പാപ്പയ്ക്ക് രണ്ടു മാസം വിശ്രമം; ഇന്ന് ആശുപത്രി വിടും

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് റോമിലെ ജമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്. നിലവില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു.

അതേസമയം, മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും, ഇനിയും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാര്‍പാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നു ജനങ്ങളെ അഭിവാദ്യം ചെയ്ത് ആശിര്‍വദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. നീണ്ട അഞ്ചാഴ്ച കാലത്തെ ഇടവേളയ്ക്കു ശേഷമാണ് മാര്‍പാപ്പ പൊതുദര്‍ശനം നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.

88കാരനായ മാര്‍പാപ്പയെ ഫെബ്രുവരി 14ലാണ് ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയത്. മാര്‍ച്ച്‌ ആദ്യവാരം അദ്ദേഹത്തിന്റെ ഹ്രസ്വ വിഡിയോ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.

ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതായി തോന്നിയ ഈ വിഡിയോയില്‍ അദ്ദേഹം തനിക്കായി പ്രാര്‍ഥിച്ച മുഴുവനാളുകള്‍ക്കും നന്ദി പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട മാര്‍പാപ്പയ്ക്ക് വത്തിക്കാനില്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കല്‍ സംഘത്തില്‍പ്പെട്ട ഡോക്ടര്‍ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Pope to be discharged from hospital today after two months of rest

LEAVE A REPLY

Please enter your comment!
Please enter your name here