തെഹ്റാൻ: ആറുദിവസമായി ഇറാനിൽ നടത്തുന്ന ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച് യു.എസ്. ഇറാനിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച പ്രാബല്യത്തിൽവന്ന നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു ചരക്കുകപ്പലും ആക്രമിച്ചു.
ഹോർമുസ് കടലിടുക്കിലെ കപ്പലാക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഇറാനും യു.എസും ആക്രമണം പുനരാരംഭിച്ചത്. ഇറാനിൽ ഇതുവരെ 35 പേർ മരിച്ചു. 300-ലേറെപ്പേർക്ക് പരിക്കേറ്റു. ജൂൺ 17-ന് പ്രാബല്യത്തിലായ ഇടക്കാല വെടിനിർത്തൽക്കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യു.എസ്. കൂട്ടാക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സൈനിക ഏറ്റുമുട്ടലിന് ഇറാൻ സജ്ജമാണെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘേർ ഖാലിബാഫ് പറഞ്ഞു.
അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യെമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാൻ. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പും നിലവിലുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ഈ സംഘർഷം ബാധിച്ചിട്ടുണ്ട്. യുദ്ധസാഹചര്യം ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുയരുകയാണ്.
SUMMARY: US expands attack on Iran; Seven killed, nine injured
















