ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ നടൻ ദർശന് വിഐപി പരിഗണന നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും സുരക്ഷ അവലോകനം ചെയ്യുമെന്നും പുതിയ പരിഷ്‌കാരങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജയിലുകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ജയിലുകളിലെ ക്രമക്കേടുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയും പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.
നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ 2020-ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ നിരവധി ജയിലുകൾ സന്ദർശിക്കുകയും ജയിൽ പരിഷ്കരണങ്ങളെക്കുറിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് പുനപരിശോധിക്കും. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | PRISON
SUMMARY: Security at all prisons in the Karnataka to be reviewed