എംപോക്സ്; രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് സുരക്ഷ പരിശോധന ശക്തമാക്കി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു. ഇതിനായി നാല്‌ കിയോസ്‌കുകൾ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാര്‍ നിരീക്ഷണത്തിന് വിധേയരാകുന്നതായി വിമാനത്താവളം അധികൃതർ പറഞ്ഞു.

സ്ക്രീനിംഗ്, ടെസ്റ്റിംഗ്, ട്രാക്കിംഗ് എന്നീ നടപടികളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ വക്താവ് പറഞ്ഞു. സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്കായി ഐസൊലേഷൻ സോൺ സ്ഥാപിച്ചിട്ടുണ്ട്.

ആഫ്രിക്ക പോലെ എംപോക്‌സ് വ്യാപകമായ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കിയതിന് സമാനമായ പ്രോട്ടോക്കോളുകളാണ് ഇപ്പോൾ പാലിക്കുന്നത്.

രോഗബാധിതരാണെന്ന് കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും 21 ദിവസം ക്വാറൻ്റൈനിൽ ആക്കുകയും ചെയ്യും. ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തും. വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അവരെ ക്വാറൻ്റൈനിൽ നിന്ന് വിടാൻ അനുവദിക്കൂ.

TAGS: BENGALURU | MPOX
SUMMARY: Bengaluru airport on high alert amid Mpox outbreak, Tests and 21-day quarantine for flyers

LEAVE A REPLY

Please enter your comment!
Please enter your name here