അർജുനായുള്ള തിരച്ചിൽ; ജില്ലാ ഭരണകൂടത്തിന്റെ നിർണായക യോഗം നാളെ

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഉടൻ പുനരാരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ ഭരണകൂടം നാളെ നിർണായക യോഗം ചേരും. ജില്ല കലക്‌ടര്‍ ലക്ഷ്‌മി പ്രിയ, എസ്‌പി എം നാരായണ, സതീഷ്‌ സെയില്‍ എംഎല്‍എ, ഡ്രഡ്‌ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നാവിക സേന, ഈശ്വര്‍ മാല്‍പെ തുടങ്ങിയവരുടെ സഹായം തേടുന്നത് അടക്കം യോഗത്തില്‍ തീരുമാനമുണ്ടാകും.

തിരച്ചിലിനായുള്ള ഡ്രഡ്‌ജര്‍ നാളെ കാര്‍വാര്‍ തുറമുഖത്ത് എത്തും. തിങ്കളാഴ്ച വൈകിട്ട് ഡ്രഡ്‌ജറുമായുള്ള സംഘം ഗോവ തീരത്ത് നിന്നും കാര്‍വാറിലേക്ക് പുറപ്പെടും. കാര്‍വാറില്‍ നിന്നും 10 മണിക്കൂര്‍ സമയം വേണം ഷിരൂരിലെത്താന്‍. വേലിയിറക്ക സമയത്താകും ഡ്രഡ്‌ജര്‍ വഹിച്ചുള്ള ടഗ്‌ ബോട്ട് കടത്തിവിടുക. വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരാനും തിരമാലയുടെ ഉയരം വര്‍ധിക്കാനുമുള്ള സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വേലിയിറക്ക സമയത്തേക്ക് യാത്ര സജീകരിച്ചത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 16 നായിരുന്നു ഗാംഗാവലി പുഴയില്‍ തിരച്ചില്‍ ദൗത്യം നിര്‍ത്തി വെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for Arjun to continue tomorrow

LEAVE A REPLY

Please enter your comment!
Please enter your name here